മലയാറ്റൂര്‍
സെന്റ് തോമസ് പള്ളി
കത്തോലിക്ക സഭ രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന മലയാറ്റൂര്‍ പള്ളി യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായിരുന്ന വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായെന്നു കരുതുന്നു. അനേകം വിശ്വാസികള്‍ ദിവസവും, പ്രത്യേകിച്ചു വലിയനോമ്പു കാലത്തും പുതുഞായറാഴ്ച തിരുനാളിനും കുരിശുമുടിയിലേക്കു തീര്‍ഥയാത്ര നടത്തുന്നു.
പെരിയാറിന്റെ തീരത്ത് സ്ഥാപിതമായിരിക്കുന്ന ഈ പള്ളിയില്‍ വര്‍ഷംതോറും ആയിരങ്ങളാണ് ഈ മലകയറി വി. തോമാശ്ലീഹായുടെ അനുഗ്രഹ പ്രാപ്തിക്കായി എത്തുന്നത്. യൂദയായിലെ ഗലീലി എന്ന ദേശത്ത് മത്സ്യത്തൊഴിലാളിയായി ജനിച്ച തോമസ് യേശുവിന്റെ പ്രബോധനങ്ങളില്‍ ആകര്‍ഷണീയനായി വള്ളവും വലയും ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാളായി കൂടുകയായിരുന്നു. യേശുവിന്റെ മരണശേഷം ശ്ലീഹന്മാര് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തോമാശ്ലീഹയ്ക്ക് കിട്ടിയത് ഭാരതമെന്ന പ്രദേശമായിരുന്നു. ഒരു യഹൂദ കച്ചവടക്കാരന്റെ കപ്പലില്‍ എ.ഡി. 52 ല്‍ തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയെന്നാണ് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നത്. ചേര ചോള പാണ്ഡ്യ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂര്‍ എന്നാണ് ചരിത്രം. പ്രധാനപ്പെട്ട തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിന് വിദേശ രാജ്യങ്ങളുമായി കച്ചവട ബന്ധവുമുണ്ടായിരുന്നു. കേരളത്തില്‍ കപ്പലിറങ്ങിയ തോമസ് ഏഴു പള്ളികള്‍ നിര്‍മിച്ചുവെന്നാണ് വിശ്വസിച്ചുപോരുന്നത്. മലമ്പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ മലയാറ്റൂരിലും അദ്ദേഹം എത്തി. മലയാറ്റൂര്‍ അന്ന് വന്യമൃഗങ്ങളുടെ സങ്കേതമായിരുന്നു. വിശുദ്ധന്‍ മലമുകളില്‍ ദിവസങ്ങളോളം പ്രാര്‍ഥനയില്‍ മുഴുകുമായിരുന്നുവത്രെ. ആ അവസരങ്ങളിലൊക്കെ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ആശ്വസിപ്പിക്കുകയും കരുത്തു പകരുകയും ചെയ്യുമായിരുന്നുവത്രെ. മലയാറ്റൂരില്‍നിന്ന് മദ്രാസിലെ മൈലാപ്പൂരിലേക്ക് യാത്രയായ തോമസ് അവിടെ വച്ച് കുന്തംകൊണ്ടുള്ള കുത്തേറ്റ് രക്തസാക്ഷിത്വം വഹിച്ചുവെന്നാണ് ചരിത്രം.
മലയാറ്റൂര്‍ ചരിത്രം വി. തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നു മനസ്സിലാക്കിയതിനാല്‍ മലയാറ്റൂരില്‍ കുറച്ചുകാലം പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. മലയാറ്റൂര്‍ മലയുടെ വിരിപ്പാറയില്‍ മുട്ടുകുത്തി ദിവസങ്ങളോളം പ്രാര്‍ത്ഥനാനിരതനായ അദ്ദഹത്തിനുമുന്‍പില്‍ പരിശുദ്ധ കന്യകമറിയം പ്രത്യക്ഷപ്പെട്ടുവത്രെ. ഒരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. ഏകദേശം എണ്ണൂറ് വര്‍ഷങ്ങള്‍ക്കുശേഷം മലമുകളിലെത്തിയ നായാട്ടുകാര്‍ തോമാശ്ലീഹ പ്രാര്‍ത്ഥിച്ചിരുന്നയിടത്ത് ഒരു പ്രകാശവര്‍ഷം കാണുകയുണ്ടായി. ചെത്തിക്കൂര്‍പ്പിച്ച കാട്ടുകമ്പുകള്‍ക്കൊണ്ട് പ്രകാശം കണ്ടയിടത്ത് കുത്തിയപ്പോള്‍ രക്തം പൊടിഞ്ഞു. പരിഭ്രാന്തരായ അവര്‍ ജനങ്ങളെ വാര്‍ത്തറിയിച്ചു.
വെട്ടിത്തിളങ്ങുന്ന പൊന്‍കുരിശും പാറയില്‍ പതിഞ്ഞ കാല്‍പാടുകളും കണ്ട അവര്‍ മുട്ടുകുത്തി വണങ്ങി. കുരിശുകാണപ്പെട്ട മല 'കുരിശുമുടി ആയി മാറി. തോമാശ്ലീഹയെ പൊന്നിന്‍കുരിശുമുത്തപ്പന്‍ എന്നും വിളിക്കാന്‍ തുടങ്ങി. പൊന്‍കുരിശു കണ്ടെത്തിയതു മുതല്‍ മലമുകളില്‍ വിളക്കു തെളിക്കുമായിരുന്നു.
ആപത്തുകളിലും കഷ്ടപ്പാടുകളിലും പെട്ട് ഉഴറുന്നവനെ ആശ്വസിപ്പിക്കാന്‍ വിശുദ്ധന്‍ വൃദ്ധന്റെ രൂപം ധരിച്ച് വരുമായിരുന്നുവെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോന്നു. അതിനാല്‍ വിശുദ്ധന് മുത്തപ്പനെന്ന പേരും വീണു. കരമാര്‍ഗമുള്ള യാത്രാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് പെരിയാറ്റിലൂടെയെത്തുന്ന തീര്‍ഥാടകര്‍ക്കുവേണ്ടി പെരിയാര്‍ തീരത്ത് എ.ഡി. 900ല്‍ ഒരു ദേവാലയം ഉയര്‍ന്നു.
കുരിശുമുടി പള്ളി സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിലാണ് കുരിശുപള്ളി നിര്‍മിച്ചിരിക്കുന്നത്. തീര്‍ഥാടക സഞ്ചയത്തിന്റെ അഭയ കേന്ദ്രമായ ഈ പള്ളി തോമാശ്ലീഹായാല്‍ സ്ഥാപിതമാണെന്ന് ചരിത്രരേഖകളില്‍ കാണുന്നു. എങ്കിലും പലതവണ പുതുക്കി പണിത പള്ളിയായിരിക്കണം ഇന്നുള്ളത്. വിരിപ്പാറയിലെ കാല്‍പ്പാദം നിരവധി അത്ഭുതങ്ങളുടെ കേന്ദ്രമാണ്. പൊന്‍കുരിശ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉയര്‍ന്ന കപ്പേള ഈ സ്ഥലം വന്യമൃഗങ്ങളില്‍നിന്നു രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ആന കുത്തിയ പള്ളി പൊന്‍കുരിശ് കപ്പേളയില്‍നിന്ന് 150 അടി കിഴക്കുമാറി ആന കുത്തിയ പള്ളി. കുരിശുമുടി അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാകുന്നതിന്റെ ഭാഗമായി മലമുകളിലെ ആനകുത്തിയ പള്ളി നവീകരിച്ചു. മലമുകളിലെ ആദ്യത്തെ കെട്ടിടം ഇതാണ്.
എത്രകാലം പഴക്കമുണ്ടെന്നു വ്യക്തമല്ല. ഈ ചെറിയ പള്ളിക്കുള്ളിലാണു പണ്ട് പ്രാര്‍ഥനാ കര്‍മങ്ങള്‍ നടത്തിയിരുന്നത്. ഇതു പണിയുന്ന കാലത്തു മലമുകളില്‍ ഘോരവനമായിരുന്നുവത്രേ. ധാരാളം കാട്ടുമൃഗങ്ങളും ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ കാട്ടാന ഈ പള്ളിയെ ആക്രമിച്ചിട്ടുണ്ട്. ഭിത്തിയില്‍ ആനയുടെ കൊമ്പുകള്‍ തുളഞ്ഞുകയറിയ പാട് ഇന്നും കാണാം. ഇ പള്ളി ആനകുത്തിയ പള്ളി എന്നുപറയുന്നു. ഈ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു പ്രാര്‍ഥനകള്‍ അര്‍പ്പിക്കുവാന്‍ പിന്നീട് വേറൊരു പള്ളി പണിതു. പഴയ കെട്ടിടത്തിന് ഒരു മാറ്റവും വരുത്താതെ പള്ളിയുടെ മുന്‍ഭാഗമാണ് ഒരു ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ചത്. ഈ പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും ധ്യാനിക്കുന്നതിനും തീര്‍ഥാടനകാലത്തു സൗകര്യമുണ്ടാകും. രാജ്യാന്തര തീര്‍ഥാടന കേന്ദ്രം ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാïശീഹായുടെ പുണ്യപാദസ്പര്‍ശമേറ്റ സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മലയാറ്റൂര്‍ കുരിശുമുടിയെ രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായി കത്തോലിക്ക സഭ പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ ലൂര്‍ദ് പോലെ ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ആദ്യ രാജ്യാന്തര തീര്‍ഥാടനകേന്ദ്രമാണ് മലയാറ്റൂര്‍. തിരുനാള്‍ മലയാറ്റൂരിലെ പ്രധാന തിരുനാള്‍ പുതുഞായര്‍ തിരുനാളാണ് . മലയാറ്റൂര്‍ പള്ളിയിലും കുരിശുമുടി പള്ളിയിലുമാണ് തിരുനാളിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.
നോയമ്പാരംഭം മുതല്‍ തിരക്ക് തീര്‍ഥാടക പ്രവാഹം ഓരോ ദിവസം കഴിയംതോറും വര്‍ധിച്ചു വരുന്നു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ മലയിലെ പാതയിലൂടെ കുരിശുമേന്തി പതിനായിരങ്ങളാണ് മലകയറാനെത്തുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്നവരുമുണ്ട്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ആദ്യത്തെ 570 അടി കയറുമ്പോള്‍ ശ്ലീഹാപാതയുടെ ഒന്നാമിടം കാണാം. ക്രിസ്തുവിന്റെ പീഡാനുഭവയാത്രയിലെ നിര്‍ണായകമായ 14 സന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കുന്ന 14 സ്ഥലങ്ങള്‍ കടന്നു വേണം മലമുകളിലെത്തുവാന്‍. മലമുകളില്‍ മുത്തപ്പനെ കണ്ടു വണങ്ങി പ്രാര്‍ഥനയര്‍പ്പിക്കുന്നതിന് മാര്‍ത്തോമ്മാ മണ്ഡപം ഉണ്ട്. മണ്ഡപത്തില്‍ നിന്നും ഇറങ്ങിച്ചെല്ലുന്നത് ബലിയര്‍പ്പണവേദിയിലേക്കാണ്. പിന്നീട് ആന കുത്തിയ പള്ളിയും പള്ളിയുടെ അള്‍ത്താരയും പൊന്‍കുരിശും പാറയില്‍ പതിഞ്ഞ വിശുദ്ധന്റെ കാല്‍പാദങ്ങളും കണ്ട് വണങ്ങി വഴിപാടും പ്രാര്‍ഥനകളും അര്‍പ്പിച്ച് ഭക്തര്‍ മലയിറങ്ങുന്നു. മലമുകളിലേക്ക് കയറുമ്പോള്‍ സ്ലീബാ പാതയെ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങളിലും 'പൊന്നിന്‍കുരിശുമുത്തപ്പോ പൊന്മലകയറ്റ' ത്താല്‍ മുഖരിതമാണ്.
പെസഹാവ്യാഴം സായാഹ്നത്തിലാരംഭിച്ച തീര്‍ത്ഥാടക പ്രവാഹം ദുഃഖവെള്ളിയാഴ്ചയും തുടരും. കുരിശുവഹിച്ചുള്ള പരിഹാരജാഥകളും പദയാത്രയായി ജപമാല ചൊല്ലിക്കൊണ്ടുള്ള സംഘങ്ങളും മലയാറ്റൂര്‍ മല ചവിട്ടുന്നു. കുരിശുമല പാതയില്‍ ക്രിസ്തുവിന്റെ പീഢാനുഭവ യാത്രയിലെ 14 പ്രധാന സംഭവങ്ങള്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങളില്‍ അനുതാപ പ്രാര്‍ഥന അര്‍പ്പിക്കുന്നു. മലമുകളില്‍ ആദ്യം കാണുന്ന മാര്‍ത്തോമ്മാ മണ്ഡപത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുണ്ട്.